Monday, July 18, 2016

കവിത: "വെറുതെ ഒരു വാക്ക് "

കവിത: "വെറുതെ ഒരു വാക്ക് "

ഒരു വാക്ക്,
വാക്കിനായ്‌ കാത്തിരിക്കുന്നവര്

ഒരു നോട്ടം,
നോട്ടത്തിനായ് കാത്തിരിക്കുന്നവര്‍

വാക്ക് പലര്‍ക്കും പുതു ജീവിതം
വാക്ക് ചിലപ്പോള്‍ ചിലര്‍ക്ക് പ്രതീക്ഷ
ചിരകാലമായ് വാക്കെനിക്കു മരണം

ഒരു നോട്ടത്തിലൊരു പുഞ്ചിരി, പിന്നെ,
ഒരു വാക്ക് ഒരു മഹാ സൗഹൃദ തുടക്കം
ഒരു വാക്കിന്‍ പിഴ, ഒടുങ്ങാത്ത ശിക്ഷ?

വിട പറയുമ്പോള്‍ ഉമ്മറത്തിണ്ണയില്‍,
പിന്‍ വിളിക്കായ് ഒരു കടം പോലെ,
പെറ്റമ്മ തന്‍ സ്നേഹ ചുംബനം, വാക്ക്

പ്രണയ വിവശം വാതില്‍ പാതി ചാരി‍,‍
പടിയിറങ്ങവേ പ്രിയതമ യോടൊരിക്കലും,
പറയാതെയുള്ളിലോതുങ്ങും നൊമ്പരം വാക്ക്,

വാക്ക് നിന്‍ നോട്ടത്തിലൊരു മഹാ മൌനം!
വാക്കിന്‍, നോട്ടത്തിന്‍, പൊരുള്‍ തേടി
ഒരു വാക്കിനായ്‌, ഒരു നോട്ടത്തിനായ്
ഒരു സൗഹൃദ ത്തിനായ്, ഒരു മഹാ യജ്ഞം!

ബാപ്പു തേഞ്ഞിപ്പലം

Friday, December 25, 2015

പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ "പോക്കുവെയില്‍" പ്രകാശനം ചെയ്തു.....

പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ "പോക്കുവെയില്‍" പ്രകാശനം ചെയ്തു...!!!

പ്രിയമുള്ളവരേ,
കാല്ക്കറ്റ് സര്‍വ്വകലാശാല അങ്കണത്തിലെ സെമിനാര്‍ കോമ്പ്ലക്സില്‍‍ വെച്ചു ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ചു നടന്ന ചടങ്ങില്‍ എന്‍റെ കവിതാ സമാഹാരം "പോക്കുവെയില്‍" പ്രശസ്ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍എഴുത്തുകാരി ശ്രീമതി പി ടി രാജലക്ഷ്മി കവിതാസമാഹാരം ഏറ്റുവാങ്ങി.
കവി ശ്രീ ശ്രീധരന്‍ പറക്കോട് പുസ്തകം പഠനാര്‍ഹാമായി സദസ്സിനു പരിചയപ്പെടുത്തി.
ശ്രീമതി പിടി രാജലക്ഷ്മി പുസ്തകം നിരൂപണപരമായി സദസ്സിനു വിലയിരുത്തി.
"ശരീരം കൊണ്ട് പ്രവാസിയും മനസ്സ് ഇവിടം വിട്ടുപോവാത്തയാളുമാണ് എന്ന് ബാപ്പുതെഞ്ഞിപ്പലത്തിന്റെ കവിതകള്‍ തെളിയിക്കുന്നു".
"അതുകൊണ്ടാണ് ബാപ്പുവിന്റെ കവിതകളില്‍ നാടിന്റെ പ്രകൃതിഭംഗികളും പ്രണയവും ജീവിതവും കൂടിച്ചേര്‍ന്ന് മനോഹരമാക്കുന്നതെന്നും ശ്രീ കുരീപ്പുഴ പറഞ്ഞു".
"ബാപ്പുവിന്റെ മനസ്സ് പൊതുവേ സംഘര്‍ഷഭരിതമാണ്. സംഘര്‍ഷഭരിതമായ മനസ്സില്‍നിന്നെ നല്ലകവിതകള്‍ ഉണ്ടാവൂ".
"എല്ലാ ഐശ്വര്യങ്ങള്‍ക്കിടയിലും ജനിച്ചു വീണ രാജാവായി രാജ്യം ഭരിക്കേണ്ട ശ്രീ ബുദ്ധന്‍ സംഗര്‍ഷഭാരിതമായ മനസ്സുണ്ടായതുകൊണ്ടാണ് രാജകൊന്ട്ടരംവിട്ടു തപസ്സിരിന്നതും ബോധോദയംഉണ്ടായതുമെന്നും ശ്രീ കുരീപ്പുഴ സാക്ഷ്യപ്പെടുത്തി".
"പണ്ട് രാജ കൊട്ടാരങ്ങളില്‍ കവികള്‍ കുടിയിരുത്തപ്പെട്ടപ്പോഴും സംഘര്‍ഷഭരിതമായ അവരുടെമനസ്സുകള്‍ അവരെക്കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ല കവിതകള്‍ രചിക്കപ്പെട്ടു".
"ബാപ്പുവിന്നു എന്നും സംഘര്‍ഷഭരിതായ മന്സ്സുണ്ടാവട്ടെയെന്നും നല്ല കവിതകള്‍ ബാപ്പുവില്‍ നിന്നും ഇനിയും ഉണ്ടാവട്ടെയീനും ആശംസിച്ചുകൊണ്ട് ഒട്ടേറെ കവിതകള്‍ ചൊല്ലി അദ്ദേഹം തന്റെ വാക്കുകള്‍ക്കുവിരാമമിട്ടു".
"കവിത ആരുടേയും കുത്തകയല്ല,, തനിക്കു തോന്നുമ്പോഴൊക്കെ തനിക്കുതോന്നുംപോലെ താന്‍കവിത രചിക്കുമെന്ന്നും " പ്രശസ്ത കവി ശ്രീകുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.
രജീഷ് ചിത്തിര സ്വാഗതം പറഞ്ഞു. കെ സുരേന്ദ്രന്‍ , സാക്ഷി ബുക്സ് ചടങ്ങിനു അധ്യക്ഷത വഹിച്ചു.
സഞ്ചാര കവിയും പോക്കുവെയില്‍അവതാരികനുമായ ശ്രീ പി ആര്‍ രതീഷ്‌, യുവ കവി ശ്രീജിത്ത് അരിയല്ലൂര്‍, കവി രജീഷ് ചേളാരി, സൈതലവി മാഷ്‌, ചേളാരിസ്കൂള്‍, എഴുത്തുകാരനായ ടി പി എം ബഷീര്‍ ,വാദ്യസംഗീത കലാകാരന്‍ സി. പരമേശ്വരന്‍, ഹംസ എം എച് കെ, കവിയും മികച്ച അദ്ധ്യാപകാനുള്ള രാഷ്ട്രപതി അവാര്‍ഡ്ജേതാവുമായ പിവി എസ പടിക്കല്‍,, ടിപി അന്‍വര്‍, ചെയര്‍മാന്‍ എയിംസ് സ്കൂള്‍, കവി എം എസ ശിവരാമന്‍, കവി പി ആര്‍ രാജക്കുട്ടന്‍, കവി ജീവേഷ്, കവി മനോജ്‌ആലുങ്ങല്‍, കവി ജയന്‍ കടക്കാട്ടുപാറ, കവി വിനോദ്കുമാര്‍ തള്ള്ശ്ശേരി, പത്മാക്ഷന്‍ നെച്ചിനാത്തില്‍, ശശികുമാര്‍, അരീപ്പാറ, കെ ടി ഫൈസല്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
തുടര്‍ന്നുനടന്ന കവിയരങ്ങ് സഞ്ചാര കവി പി ആര്‍ രതീഷ്‌ ഉദ്ഘാടനം ചെയ്തു.
കവി ശ്രീ പി ആര്‍ രതീഷ്‌, യുവ കവി ശ്രീജിത്ത് അരിയല്ലൂര്‍, കവി രജീഷ് ചേളാരി,വാദ്യസംഗീത കലാകാരന്‍ സി. പരമേശ്വരന്‍, കവി പി വി എസ പടിക്കല്‍, കവി എം എസ ശിവരാമന്‍, കവി പി ആര്‍ രാജക്കുട്ടന്‍, കവി ജീവേഷ്, കവി മനോജ്‌ആലുങ്ങല്‍, കവി ജയന്‍ കടക്കാട്ടുപാറ, കവി വിനോദ്കുമാര്‍ തള്ള്ശ്ശേരി, തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി.
രജീഷ് ചേളാരി നന്ദി പറഞ്ഞു.

Monday, November 30, 2015

നൗഷാദ്....!!!

നൗഷാദ്....!!!

നഗരത്തിലെ
ഓവുചാലിൽ
ഒഴുകുന്ന ...
ആൾക്കൂട്ടത്തിൽ 


ഒലിച്ചുപോയ്
ഒളിമങ്ങാത്ത
ഒറ്റനക്ഷത്രം...!!!


ബാപ്പു തേഞ്ഞിപ്പലം

"സമത്വ" ജൽപ്പനങ്ങൾ...!!!

"സമത്വ" ജൽപ്പനങ്ങൾ...!!!

മദ്യക്കുപ്പിയിൽ
മുങ്ങിജീർണ്ണിച്ച-
മനം, മടുപ്പിക്കുന്ന ...
മൃഗതൃഷ്ണകൾ 

 
ശാശ്വതീകാനന്ദ
മൃത്യുവിൻകരം
വിഫലവിഭ്രമം
വെളിപാടുകൾ

ജാതിമതംദേശ-
വർണ്ണം, ഹിതം
ജൽപ്പനങ്ങൾ...
പ്രിയഗുരുശിഷ്യാ
നമോനമോവാകം...!!!

ബാപ്പു തേഞ്ഞിപ്പലം

Wednesday, September 9, 2015

ശ്യാമമേഘമേ ...!!!

ശ്യാമമേഘമേ ...!!!

ഘനശ്യാമ
മേഘങ്ങൾ
ആരവം ...
കൊള്ളുന്ന
ആകാശ-
ച്ചെരുവിൽ
കണ്‍ നട്ടു
ഞാൻ...!

 
നീ വരും
കൊലുസിൻ
കാലൊച്ച
കാതോർത്തിരുന്നു
ഞാൻ...!
 
ഭൂമിയുടെ
വിണ്ട
വിരിമാറിൽ
തോരാതെ
പെയ്യുന്ന
വർഷമായ്
നിന്നെ
പ്രതീക്ഷിച്ചു
ഞാൻ...!
 
ഒരു
മാത്രയെങ്കിലും
നിന്നെപ്പുണരുവാൻ
ഒരു
വട്ടമെങ്കിലും
നിന്നിലലിയുവാൻ
ഒരു
നേരമെങ്കിലും
നിന്നിൽ
കുതിർന്ന്
കുളിര്
കോരുവാൻ...!
 
ഒരു
വേഴാമ്പലിൻ
കൊടും
ദാഹമായിവിടെയീ
ഏകാന്ത
തീരത്ത്‌
എകനായിരിപ്പു
ഞാൻ
നിത്യവും
പ്രിയേ
നീ വരും
കാലൊച്ച
കേൾക്കുവാൻ
മാത്രമായ്...!!!
 

ബാപ്പു കെ തേഞ്ഞിപ്പലം